ടിബറ്റിൽ റിക്‌ചർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി . ചൊവ്വാഴ്‌ച പ്രാദേശിക സമയം ഉച്ചയ്ക്ക് 02:44ന് (ഇന്ത്യൻ സമയം ഉച്ച 12:14ഓടെ) ആണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ടിബറ്റിൽ ഫെബ്രുവരി 27ന് 4.1 തീവ്രതയുള ഭൂചലനമുണ്ടായിരുന്നു. ടിബറ്റിൽ ഭൂചലനത്തിന് മുൻപായി ഉച്ചയ്ക്ക് രണ്ട് മണിയോടെ അഫ്ഗാനിസ്ഥാനിലും ഭൂചലനം ഉണ്ടായിരുന്നു. കാലാഫ്‌ഗാനിൽ നിന്നും 69 കിലോമീറ്റർ അകലെയായി ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ച്‌ചയിലായിരുന്നു പ്രഭവകേന്ദ്രം.
ഇന്ത്യയിലും ദിവസങ്ങൾക്ക് മുൻപ് ഭൂചലനമുണ്ടായിരുന്നു. രാജ്യ തലസ്ഥാനത്തായിരുന്നു ഭൂചലനം. ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം ഡൽഹിയിലെ ദൗളക്കുവയിലെ ഝീൽ പാർക്കാണെന്ന് നാഷണൽ സെൻ്റർ ഒഫ് സീസ്മോളജി (എൻ.സി.എസ്) കണ്ടെത്തി.
അതേദിവസം ബിഹാറിൽ എട്ടുമണിയോടെ തുടർ ഭൂചലനവും അനുഭവപ്പെട്ടു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ പലരും വീടിന് പുറത്തേക്കോടി. വീടുകളും ഫ്ലാറ്റുകളും കുലുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.