ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. മികച്ച ടീം വര്‍ക്കിലൂടെയാണ് ഇന്ത്യ എതിരാളികളെ നിഷ്പ്രഭമാക്കിയത്.ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് രണ്ടാം സെമി ഫൈനല്‍ മല്‍സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

ഓസ്‌ട്രേലിയക്കെതിരെ മികച്ച കരിയര്‍ റെക്കോഡുള്ള സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് (Virat Kohli) പ്ലെയര്‍ ഓഫ് ദി മാച്ച്. റണ്‍ ചേസിങില്‍ അസാമാന്യ മികവും റെക്കോഡ് തിരരുത്തിയ നിരവധി ഇന്നിങ്‌സുകളും കാഴ്ചവച്ച കോഹ്‌ലി ഇത്തവണ 98 പന്തില്‍ 84 റണ്‍സെടുത്തു.

ശുഭ്മാന്‍ ഗില്‍ (8) വേഗത്തില്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ കോഹ്‌ലി അവസരത്തിനൊത്ത് ഉയര്‍ന്നു. രോഹിത് ശര്‍മ നന്നായി തുടങ്ങിയെങ്കിലും 29 പന്തില്‍ 28 റണ്‍സുമായി പുറത്തായി. കോഹ്‌ലിക്ക് കൂട്ടായി പിന്നീട് എത്തിയത് മികച്ച ഫോം തുടരുന്ന ശ്രേയസ് അയ്യര്‍ ആയിരുന്നു. കോഹ്‌ലിയും ശ്രേയസും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് ശക്തമായ അടിത്തറയിട്ടു. ടീം സ്‌കോര്‍ 134ല്‍ എത്തിയപ്പോള്‍ ശ്രേയസ് (62 പന്തില്‍ 45) പുറത്തായി. പിന്നാലെ എത്തിയ അക്‌സര്‍ പട്ടേല്‍ (30 പന്തില്‍ 27), കെഎല്‍ രാഹുല്‍ (34 പന്തില്‍ 42*), ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ 28) എന്നിവര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയതോടെ ഇന്ത്യ ജയിച്ചുകയറി.

മികച്ച ബൗളിങും ഫീല്‍ഡിങും കാഴ്ചവച്ചാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറില്‍ ഒതുക്കിയത്. സ്റ്റീവന്‍ സ്മിത്ത് (73), അലക്‌സ് കാരീ (61), ട്രാവിസ് ഹെഡ് എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍.

വെടിക്കെട്ട് ഓപണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയും സ്റ്റീവന്‍ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയും ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. ഇരുവരും അല്‍പനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ സ്‌കോര്‍ 300 കടക്കുമായിരുന്നു.

ഷമി മൂന്ന് വിക്കറ്റും വരുണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Related Posts