‘ജാക്കറ്റ്’ പരസ്യങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. വിവിധ പത്രങ്ങളിൽ കേരള സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് നൽകിയ ‘ജാക്കറ്റ്’ പരസ്യങ്ങൾക്കെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാണ് മുഹമ്മദ് ഷിയാസിന്റെ ആരോപണം.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മുഖേന ഇക്കഴിഞ്ഞ മാർച്ച് 5 ന് നൽകിയ രണ്ടു പേജുള്ള ജാക്കറ്റ് പരസ്യങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും മുൻ സർക്കാരുകളുടെ പരാജയങ്ങളും താരതമ്യം ചെയ്യുന്ന പരസ്യം വഴി രാഷ്ട്രീയ പ്രചാരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പരസ്യങ്ങൾ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങൾ പ്രഥമദൃഷ്ട്യാൽ കോടതിക്ക് ബോധ്യപ്പെടാത്തതിനാൽ പരസ്യങ്ങൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി തയ്യാറായിട്ടില്ല.
രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ പരസ്യങ്ങൾ ഉപയോഗിക്കരുത് എന്ന സുപ്രീം കോടതിയുടെ ‘കോമൺ കോസ്’ കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.