കർണാടകയിലെ ബുൾഡോസർ രാജിൽ വിഷയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും ജനങ്ങളെ കണക്കിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

കർണാടകയിലെ ബുൾഡോസർ രാജിൽ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പുനരധിവാസം ഉറപ്പു വരുത്തിയ ശേഷം മാത്രമേ വികസനം നടപ്പാക്കാവൂ എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സംഭവം എല്ലാ മനുഷ്യർക്കിടയിലും വേദനയുണ്ടാക്കുന്നതാണെന്നും വികസനത്തിൻ്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് സമരസപ്പെടാനാകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

ഡിസംബർ 22 ന് പുലർച്ചെ നാല് മണിക്കാണ് കർണാടകയിലെ കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ കുടിയൊഴിപ്പിക്കൽ നടന്നത്.

Related Posts