ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക്. ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വഴിമാറിയതാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു. രാജ്യസഭയിലെ ആം ആദ്മി പാർട്ടി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം പേരും തങ്ങളോടൊപ്പമുണ്ടെന്ന് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ ഭരണഘടനാപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മൂന്നിൽ രണ്ട് എംപിമാരും ഒന്നിച്ചു നീങ്ങുന്നതിനാൽ ഇവർക്ക് എം.പി സ്ഥാനം നഷ്ടപ്പെടാതെ തന്നെ ബിജെപിയിൽ ലയിക്കാൻ സാധിക്കും.
അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർക്കൊപ്പമാണ് രാഘവ് ഛദ്ദ ബിജെപി അംഗത്വം സ്വീകരിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായിരുന്ന സന്ദീപ് പഥക് (പാർട്ടിയുടെ ദേശീയ സംഘടനാ സെക്രട്ടറി), രാഘവ് ഛദ്ദ എന്നിവരുടെ ഈ അപ്രതീക്ഷിത മാറ്റം പാർട്ടിക്ക് തിരിച്ചടിയാണ്.