ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടിൽ പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് പൂർണമായും നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്‌നാട്ടിലുടനീളം സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിലെ അവസാന ഭാഗം പ്രഥമദൃഷ്ട്യാ തിരുത്തൽ അർഹിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി, 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നതിന് സമ്പൂർണ നിരോധനമില്ലെന്ന് കോടതിയെ അറിയിച്ചു. പ്രായം 10 വയസിന് മുകളിലുള്ളതും പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ അധികാരികളുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ അറുക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലുള്ള നിയമങ്ങളെ മറികടന്ന് ഹൈക്കോടതി സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത് നിയമനിർമാണത്തിന് തുല്യമാണെന്നും അത് നിയമസഭയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് തമിഴ്‌നാട് സർക്കാരിൻ്റെ വാദം.

Related Posts