സംസ്ഥാനത്ത് താൽക്കാലിക വിസയെടുത്ത് കഴിയുന്ന പാകിസ്‌താൻ പൗരർ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിർദേശം നൽകി. സംസ്ഥാനത്തു ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് ഉള്ളത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീർഘകാല വിസയുള്ള 45 പാകിസ്താനികൾക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവർ രാജ്യം വിടണം. 3 പേർ ചികിത്സക്കും 55 പേർ വിസിറ്റിങ് വിസയിലും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാൾ ജയിലിലാണ്.
പാകിസ്താൻ പൗരരെ തിരിച്ചയക്കണമെന്ന് പഹൽഗാം ആക്രമണത്തിനു പിന്നാലെ കേന്ദ്രം സംസ്ഥാന മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ തീരുമാനം ഇതിൻ്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാക് പൗരരുള്ളത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂരിൽ 71 പേർ ഉണ്ടെന്നാണ് വിവരം. ദീർഘകാല വിസയുള്ളവർ കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലുള്ളത്. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത് 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരർ ഇന്ത്യ വിടണമെന്നാണ്.