തമിഴിലെ പ്രമുഖ സംഗീത സംവിധായകനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക സ്വാഗത എസ്. കൃഷ്ണൻ. നിരവധി സ്ത്രീകളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നു പറഞ്ഞ സ്വാഗത ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. സംഗീത സംവിധായകന്റെ സ്റ്റുഡിയോയിൽ വെച്ചാണ് പീഡനം നടന്നതെന്ന് സ്വാഗത പറയുന്നു. ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ വെച്ച് ഉപദ്രവിക്കുകയും ക്യാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. തമിഴ് സിനിമയിൽ നിന്ന് തന്നെ വിട്ടുനിൽക്കാൻ ഈ സംഭവം കാരണമായതായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാഗത പറഞ്ഞു.
ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് തന്നെ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും സ്വാഗത വെളിപ്പെടുത്തി. ഇയാൾ നിരവധി സ്ത്രീകളോട് ഇതേ രീതിയിലാണ് പെരുമാറിയതെന്നും അവർ ആരോപിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. ‘ഇസ്പേഡ് രാജാവുവും ഇദയ റാണിയും’, ‘ബാച്ചിലർ’ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് സ്വാഗത. സ്വാഗത സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിയമപരമായി നീങ്ങാൻ ഉറച്ചുതന്നെയാണ് ഗായിക.