ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ റോബോട്ടിൻ്റെ സഹായത്തോടെയുള്ള കർണാടകയിലെ ആദ്യത്തെ വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ബംഗളൂരു സ്വദേശി കിരണാണ് (68) ശസ്ത്രക്രിയക്ക് വിധേയനായത്. വ്യക്കരോഗം ബാധിച്ച് ഹീമോഡയാലിസിസിന് വിധേയനായിരുന്ന ഇദ്ദേഹം അനുയോജ്യ ദാതാവിനെ കാത്തിരിക്കുകയായിരുന്നു.
സാധാരണയായി റോബോട്ടിൻ്റെ സഹായത്തോടെയുള്ള വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളിൽനിന്നു മാത്രമേ വ്യക്ക സ്വീകരിക്കാറുള്ളൂ. എന്നാൽ, കിരണിൻ്റെ ശസ്ത്രക്രിയക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വ്യക്കയാണ് ലഭിച്ചത്. റോബോട്ടിൻ്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. യൂറോളജി, യൂറോ-ഓങ്കോളജി, യൂറോളജി, നെഫ്രോളജി, യൂറോ-ഗൈനക്കോളജി, ആൻഡ്രോളജി, ഇൻ്റൻസിവ് കെയർ, അനസ്തേഷ്യ എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീം പിന്തുണ നൽകി. കിഡ്‌നി ട്രാൻസ്പ്ലാൻ്റ് & റോബോട്ടിക് സർജറി പ്രിൻസിപ്പൽ ഡയറക്‌ടർ ഡോ മോഹൻ കേശവമൂർത്തി, ഡോ. എസ്. മഞ്ജുനാഥ്, ഡോ തേജസ്വിനി പാർഥ സാരഥി എന്നിവർ നേത്യത്വം നൽകി.