ലോകകപ്പിൻ്റെ രണ്ടാം ദിനത്തിൽ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്നു. ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ബോസ്നിയ & ഹെർസഗോവിനയാണ് എതിരാളികൾ. സ്വന്തം ആരാധകരുടെ മുന്നിൽ ലോകകപ്പ് ചരിത്രത്തിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കാനഡയ്ക്ക് മികച്ച തുടക്കമാണ് ലക്ഷ്യം.

ജെസി മാർഷിൻ്റെ പരിശീലനത്തിലുള്ള കാനഡൻ സംഘത്തിൻ്റെ പ്രധാന പ്രതീക്ഷകൾ ജോനാഥൻ ഡേവിഡിനും മധ്യനിര താരങ്ങൾക്കുമാണ്. യൂറോപ്യൻ പ്ലേ ഓഫ് കടന്ന് ലോകകപ്പിലെത്തിയ ബോസ്നിയ, കരുത്തരായ എതിരാളികളെ അട്ടിമറിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് കളിക്കളത്തിലിറങ്ങുന്നത്.

ടൊറന്റോ സ്റ്റേഡിയം ആണ് വേദി. ഇന്ത്യൻ സമയം പുലർച്ചെ 12.30 (ജൂൺ 13).

മറ്റൊരു ആവേശപ്പോരാട്ടത്തിൽ സഹആതിഥേയരായ അമേരിക്ക, ലോസ് ആഞ്ചലസിലെ സോഫൈ സ്റ്റേഡിയത്തിൽ പരാഗ്വേയെ നേരിടും. 1994ന് ശേഷം സ്വന്തം മണ്ണിൽ ലോകകപ്പ് മത്സരം കളിക്കുന്ന അമേരിക്കയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാനാണ് ലക്ഷ്യം.

ക്രിസ്റ്റ്യൻ പുലിസിച്ച്, വെസ്റ്റൺ മക്കെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ടീം ശക്തമായ നിരയുമായാണ് എത്തുന്നത്. മറുവശത്ത്, പ്രതിരോധശക്തിയിലും കൗണ്ടർ അറ്റാക്കുകളിലും മികവ് തെളിയിച്ച പരാഗ്വേ ആതിഥേയരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടമായി ഈ മത്സരം വിലയിരുത്തപ്പെടുന്നു.

മത്സരം ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന്. ലോസ് ആഞ്ചലസിലെ സോഫൈ സ്റ്റേഡിയം ആണ്‌ വേദി.

Related Posts