വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സി എം ഡി ആർ എഫിൽ നിന്ന് പത്ത് ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷം രൂപയും ചേർത്താണ് 14 ലക്ഷം രൂപ കുടുംബത്തിന് നൽകുക. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ നൽകാനും തീരുമാനമായിട്ടുണ്ട്. പരുക്കേറ്റവരെ ആറുമാസകാലത്തേക്ക് സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തേണ്ടതിനുവേണ്ടി സർക്കാർ ഇടപെടും. അതിനുവേണ്ടിയുള്ള പണം സർക്കാർ ചെലവഴിക്കുന്നതായിരിക്കും.
ദുരന്തത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കലക്‌ടർ ശിഖ സുരേന്ദ്രൻ ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും സുവിൻ്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ കെഡാവർ നായ്ക്കളെ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു.