കെട്ടുകണക്കിന് പണം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന വിവാദത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കൈമാറി. ഇന്നലെ രാത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമോ എന്നതിനെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് തീരുമാനം എടുത്തേക്കും. 2018-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പേര് പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്.
വര്‍മ്മയുടെ പേര് സിംഭൊലി ഷുഗേഴ്‌സ് എന്ന സ്ഥാപനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. എന്‍ഫോര്‍സ്‌മെൻ്റ് ഡയറക്ടറേറ്റും സിംഭൊലി ഷുഗേഴ്‌സിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് 2014-ല്‍ സിംഭൊലി ഷുഗേഴ്‌സിൻ്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വര്‍മ്മ. സിംഭൊലി ഷുഗേഴ്‌സ് എന്ന സ്ഥാപനത്തിനെതിരേ 2018-ല്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തത് അഴിമതി നിരോധനനിയമം ചുമത്തിയായിരുന്നു. ഇ.ഡിയും സിംഭൊലി ഷുഗേഴ്‌സിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടപടി ആരംഭിച്ചിരുന്നു. ഓറിയൻ്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് പിന്നീട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചിരുന്നു. സിംഭൊലി ഷുഗേഴ്‌സിന് വായ്പ അനുവദിക്കാനുള്ള എസ്ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിൻ്റെ തീരുമാനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ഈ ഉത്തരവ് കഴിഞ്ഞ വര്‍ഷം റദ്ദാക്കി.