കോടാലിയില്‍ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ഇന്ന് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോ.രമേഷ് പറഞ്ഞു. ‘ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുളളു. അര്‍ധരാത്രിയില്‍ എഴുന്നേറ്റ് വയറുവേദന ബുദ്ധിമുട്ടുണ്ടാകുന്നത് പ്രധാന ലക്ഷണമാണ്. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതിയിരിക്കണം’- ഡോ. രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായുളള പ്രശ്‌നങ്ങളും ശ്വാസ തടസങ്ങളും പൂര്‍ണമായും ഭേദമായെന്നും ഡോക്ടര്‍ പറഞ്ഞു.
എല്ലാവരോടും നന്ദിയുണ്ടെന്നും ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും പരിശ്രമിച്ചെന്നും അല്‍ജോയുടെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പറഞ്ഞു. അല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചെന്നും സാധിച്ചില്ലെന്നും കരഞ്ഞുകൊണ്ട് മാതാപിതാക്കള്‍ പറഞ്ഞു. അനോഷിൻ്റെ സഹോദരൻ എട്ടുവയസുകാരൻ അൽജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വീട്ടിൽ വച്ച് തലയിണയ്ക്കടിയിൽ ഉണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്.