യു.എസ് – ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു. ഇനി ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ പാടില്ലെന്നും മറിച്ചായാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ, പെസഷ്കിയാന്റെ പ്രസ്താവനയ്ക്ക് ശേഷവും സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായി. വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ ഡ്രോണിൻ്റെ അവശിഷ്ടം സമീപത്ത് പതിച്ചതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം രാവിലെ താത്കാലികമായി നിറുത്തിവച്ചു. പിന്നീട് ഭാഗികമായി പുനരാരംഭിച്ചു.
യു.എസ് സേന തങ്ങുന്ന യു.എ.ഇയിലെ അൽ- ദഫ്രാ എയർ ബേസിനു നേരെയും ആക്രമണുണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തെ ലക്ഷ്യമാക്കിയ 17 ഡ്രോണുകൾ തകർത്തു. യു.എസും ഇസ്രയേലും ഇറാനെതിരെ ആക്രമണം കൂടുതൽ കടുപ്പിച്ചു. അമേരിക്കയുടെ ശക്തമായ ആക്രമണത്തിൽ ടെഹ്റാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നു. ഇതുവരെ 1,300ലേറെ പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്.