കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന വേളയിലാണ് ഇന്ത്യന്‍ ജവാന്‍ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെയാണ് പാക് റേഞ്ചേഴ്‌സ് പിടികൂടിയത്.

ഇദ്ദേഹം ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാനാണ്. പാകിസ്ഥാൻ്റെ പിടിയിലായി 5 ദിവസമായിട്ടും മോചനം വൈകുന്ന സാഹചര്യത്തില്‍ നീതി തേടിയുള്ള യാത്രയിലാണ 3 മാസം ഗര്‍ഭിണിയായ ഭാര്യ രജനി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ സുരക്ഷ ഡ്യൂട്ടിക്കിടെയാണ് അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ മേഖലയിലേക്ക് ജവാന്‍ എത്തിപ്പെട്ടത്.

പാകിസ്ഥാന്‍ സൈന്യം ഇതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോവുകയായിരുന്നു. ഇതിനു ശേഷം യാതൊരു വിവരവും ഭര്‍ത്താവിനെക്കുറിച്ച് ലഭിച്ചിട്ടില്ലെന്ന് രജനി പറഞ്ഞു. ഇതുവരെയും ഭര്‍ത്താവിൻ്റെ മോചനം സാധ്യമാകാത്ത സാഹചര്യത്തില്‍ രജനയും 7 വയസുള്ള മകനും കുടുംബാംഗങ്ങളും പഞ്ചാബിലെ പഠാന്‍കോട്ടിലേക്കു യാത്ര തിരിച്ചു. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചാണ് പൂര്‍ണം കുമാര്‍ ഷായെ പാകിസ്ഥാന്‍ സൈന്യം കൊണ്ടുപോകുന്നത്.

പഞ്ചാബില്‍ പോയി ഈ സാഹചര്യത്തില്‍ നേരിട്ട് കാര്യങ്ങള്‍ തിരക്കാനും ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് മോചനം വൈകിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാനുമാണ് രജനി പഞ്ചാബിലേക്കു പോകുന്നത്. ട്രെയിന്‍ മാര്‍ഗമാണ് യാത്ര. ബംഗാളിലെ ഹൂഗ്‌ളിയിലാണ് പൂര്‍ണം കുമാര്‍ ഷായുടെ വീട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ജവാൻ്റെ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുന്നില്ലെന്ന പരാതിയും രചനിക്കുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് പോയി കാര്യങ്ങള്‍ തിരക്കുന്നത്. തൻ്റെ ചോദ്യങ്ങള്‍ക്ക് ഇവിടെ നിന്ന് കൃത്യമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ഡല്‍ഹിക്ക് പോകാനാണ് രജനിയുടെ തീരുമാനം. ഭര്‍ത്താവിൻ്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രജനി അഭ്യര്‍ത്ഥിച്ചു.

Related Posts