കേരളത്തിൽ ടീം എൻഡിഎ, സർക്കാർ ഉണ്ടാക്കുന്ന മത്സരത്തിൽ മൈതാനത്തിൽ ഇറങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളം പലായനത്തിന്‍റെ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. കോൺഗ്രസും ഇടതും എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ. ഇവരുടെ ഈ ചക്രവ്യൂഹത്തിൽ കേരളവും പെട്ടുപോയി.
കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുക്കുന്നില്ലെന്ന വാർത്ത വരുന്നു. പാലക്കാട് 22 വർഷം ഭരിച്ചത് ഇടത് എംഎൽഎമാരായിരുന്നു. അഞ്ച് പതിറ്റാണ്ട് കോൺഗ്രസ് എംഎൽഎമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തിൽ വികസനം വന്നില്ല. കേന്ദ്രത്തിൽ ബിജെപി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷിക്കും. ഇന്ന് കേരളം അഞ്ച് ലക്ഷം കോടിയിലധികം രൂപ കടയം കയറിയ അവസ്ഥയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി ? ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ. എൽഡിഎഫുകാരുടെ കീശയിൽ പോയി.
പതിറ്റാണ്ടുകളായി കേരളം രണ്ട് രാഷ്ട്രീയ വിഭാഗങ്ങളുടെ വഞ്ചനയിൽപെട്ട് കിടക്കുകയാണ്. കേരളത്തിന്‍റെ വികസനത്തെപ്പറ്റി അവർക്ക് ചിന്തയില്ല. ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്‍റിയാണ്. മാറാത്തത് ഇനി മാറും, കേരളം വളരുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.