ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. ശ്രീലങ്കയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയുച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിച്ചു സൂപ്പര്‍ എട്ടിൽ സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ കഴിഞ്ഞ മത്സരത്തില്‍ അഭിഷേക് കളിച്ചിരുന്നില്ല. അഭിഷേകിനു പകരം സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.