ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ 47-ാമത് പ്രസിഡൻ്റായി തിങ്കളാഴ്ച ചുതലയേല്‌കുകയാണ്. ട്രംപിൻ്റെ രണ്ടാം വരവിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അമേരിക്കൻ മാധ്യമങ്ങൾ ട്രംപ് പ്രസിഡൻ്റാവുന്നത് തടയാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിൻ്റെ മുന്നേറ്റത്തെ തടയാനായില്ലെന്നത് അദ്ദേഹത്തിൻ്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. ഇലക്ടറൽ കോളേജിന് പുറമേ കൂടുതൽ പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യം നേടിയത് സുഗമമായ ഭരണത്തിന് കരുത്തേകും. പ്രസിഡൻ്റായിരിക്കുമ്പോൾ മത്സരിച്ച് പരാജയപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുൻപ് ഗ്രോവർ ക്ലീവ്ലാൻഡ് 19-ാം നൂറ്റാണ്ടിൽ മാത്രമാണ് സമാനമായ രീതിയിൽ പ്രസിഡൻ്റായിട്ടുള്ളത്. 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയുമാണ് അദ്ദേഹം പ്രസിഡൻ്റായത്. 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപ് 2021 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് ട്രംപ് നടത്തിയിരിക്കുന്നത്. രണ്ടാം വരവിൽ ട്രംപിൻ്റെ നയപരിപാടികളെക്കുറിച്ച് ലോകം സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഭാരതത്തെ എങ്ങനെ ബാധിക്കുമെന്നുള്ള ചർച്ചകളും സജീവം. നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം ഭാരതത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭാരതത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മൈ ഫ്രണ്ട് എന്ന് ആദരവോടെയും അഭിമാനത്തോടെയും അഭിസംബോധന ചെയ്യുന്ന ഡൊണാൾഡ് ട്രംപ് തികഞ്ഞ അമേരിക്കന്‍ ദേശീയവാദിയണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (എംഎജിഎ) മുദ്രാവാക്യം ഇതിനുദാഹരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ എല്ലാ നയങ്ങളും അമേരിക്കന്‍ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

Related Posts