മധ്യപ്രദേശിലെ ദേവദാസില്‍ ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. ഉജ്ജൈന്‍ സ്വദേശിയായ സഞ്ജയ് പാറ്റിഡര്‍ എന്ന യുവാവ് പ്രതിഭ എന്ന യുവതിയുമായി വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് ഒരു വര്‍ഷം പഴകിയ മൃതദേഹം കെട്ടിവെച്ച മൃതദേഹം കെട്ടിവെച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടത്തിയത്. സാരി ഉടുത്തിരുന്ന യുവതിയുടെ മൃതദേഹം കഴുത്തില്‍ കയര്‍ കെട്ടി, കയ്യും കാലും ബന്ധിച്ചനിലയിലാണ് കണ്ടെത്തിയത്. മാര്‍ച്ച് 2024-ല്‍ ഇയാള്‍ ഈ വീട്ടില്‍ നിന്ന് താമസമൊഴിഞ്ഞു. എന്നാല്‍ വീടിന് മുന്‍ വശത്തെ മുറിയില്‍ കുറച്ച് സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നു. വിവാഹിതനായ സഞ്ജയ്ക്ക് രണ്ടു കുട്ടികളുണ്ട്. വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതിനെ തുടർന്ന് ബന്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഇരുവരും തമ്മിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ബുധനാഴ്‌ചയാണ് സംഭവം. 2023 ജൂണിലാണ് ഇരുവരും ചേർന്ന് വീട് വാടകയ്ക്ക് എടുക്കുന്നത്. ഇയാൾ വീട് ഒഴിഞ്ഞതിന് ശേഷം വന്ന പുതിയ താമസക്കാർ അടച്ചിട്ടിരുന്ന മുറി തുറന്ന് കാണിക്കാൻ പറഞ്ഞതിനെ തുടർന്ന് ഉടമ മുറി തുറന്ന് കാണിച്ചു. എന്നാൽ ഈ ഭാഗത്ത് ആൾ താമസമില്ലാത്തതിനാൽ ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷം ഇവർ മുറി വീണ്ടും അടച്ചിട്ടു. വൈദ്യുതി വിച്ഛേദിച്ച ശേഷം ഫ്രിഡ്‌ജിനുള്ളിൽ നിന്ന് അസഹനിയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. സുഹൃത്തിന്‍റെ സഹായത്തോടെയാണ് യുവാവ് മൃതദേഹം ഫ്രിഡ്‌ജിനുള്ളിലേക്ക് കയറ്റിയത്. യുവതിയുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അവർ വീട്ടിലേക്ക് പോയി എന്നായിരുന്നു വീട്ടുടമയോട് യുവാവ് പറഞ്ഞിരുന്നത്.