കോഴിക്കോട് തടമ്പാട്ടുത്താഴത്ത് രോഗികളായ സഹോദരിമാരെ കൊല ചെയ്ത സംഭവത്തിൽ സഹോദരനും മരിച്ചുവെന്ന് സൂചന. 60 വയസ് തോന്നിക്കുന്ന മൃതദേഹം തലശേരി പുല്ലാഴിപ്പുഴയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോട്ടോ കണ്ട് പ്രമോദിൻ്റേതാണ് മൃതദേഹം എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്.
പൊലീസ് ഈ പ്രദേശത്ത് ഉൾപ്പെടെ വിശദമായ തെരച്ചിൽ നടത്തിയിരുന്നു. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. പുഷ്പലളിത, ശ്രീജയ എന്നിവരാണ് കൊല്ലപ്പെട്ടത്. 3 വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും സഹോദരിമാരും താമസിച്ചിരുന്നത്.