രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 802 റൺസിന്റെ കൂറ്റൻ ലീഡ് നേടി കർണാടക ഫൈനലിലേക്ക്. ബംഗാളിനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ജമ്മു കാഷ്മീരാണ് ഫൈനലിൽ കർണാടകയുടെ എതിരാളികൾ. ഫെബ്രുവരി 24-ന് ആണ് ഫൈനൽ. ഹുബ്ബള്ളിയിലെ രാജനഗർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.
യുവ താരം സ്മരൻ രവിചന്ദ്രൻ കർണാടകത്തിനായി മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടി മിന്നും പ്രകടനം നടത്തി. ഒന്നാം ഇന്നിംഗ്സിൽ 135 റൺസ് നേടിയ സ്മരൻ, രണ്ടാം ഇന്നിംഗ്സിൽ 127 റൺസെടുത്തു. ഈ സീസണിൽ ഇതുവരെ 950 റൺസുമായി സ്മരൻ ബാറ്റിംഗ് പട്ടികയിൽ ഒന്നാമതാണ്.
കെ.എൽ. രാഹുൽ തകർത്തടിച്ച് 67 പന്തിൽ പുറത്താകാതെ 70 റൺസ് നേടി. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കർണാടക ആദ്യ ഇന്നിംഗ്സിൽ 736 റൺസ് നേടിയപ്പോൾ ഉത്തരാഖണ്ഡ് ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ 299 റൺസും നേടിയതോടെയാണ് 802 റൺസിന്റെ പടുകൂറ്റൻ ലീഡുമായി കർണാടക ഫൈനലിലേക്ക് നിലയുറപ്പിച്ചത്.