പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിൻ്റെ വാടക വീടിൻ്റെ മുന്നിൽ വെച്ചാണ് രണ്ട് പേരെയും ബൈജു വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബൈജു തന്നെയാണ് ആക്രമണം നടത്തിയ ശേഷം സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്.
വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങളില്‍ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങള്‍ ബൈജുവിനുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് വിവരം. ബൈജുവിനെ ചോദ്യം ചെയ്തുവരികയാണ്. രാവിലെ പത്ത് മണിയോടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.
അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നതിനിടെയാണ് ഇരട്ടക്കൊലപാതം നടന്നത്. താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവാവ് ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത് ഈ അടുത്താണ്.