തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്. തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശിക്ക് കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറി നിൽക്കുന്നതിനിടെ ഉള്ള തിരക്കിൽ പെട്ടാണ് അപകടം. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയിരുന്നു അപകടം ഉണ്ടായത്. നിർമ്മല ഉൾപ്പടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതിയിലെത്തിയത്. നിർമല കർണാടക സ്വദേശിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ്‌നാട് സേലം സ്വദേശിനി മല്ലിക (49), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34) ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ച മറ്റുള്ളവർ. 20 പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.