രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ കഴിഞ്ഞ ദിവസമാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചത്. പൂനെ വഴിയാണ് യാത്ര. ഇതോടെ ബെംഗളൂരുവിനും പൂനെക്കുമിടയിലുള്ള ദൂരം 13 മണിക്കൂര്‍ ആയി ചുരുങ്ങും. നിലവില്‍ ഈ റൂട്ടിലോടുള്ള പ്രധാന ട്രെയിനുകള്‍ ഉദ്യാന്‍ എക്‌സ്പ്രസും കോയമ്പത്തൂര്‍ എക്‌സ്പ്രസുമാണ്. കോയമ്പത്തൂരില്‍ 19.20 മണിക്കൂറും ഉദ്യാനില്‍ 18.15 മണിക്കൂറുമാണ് വേണ്ടി വരുന്നത്. വന്ദേഭാരത് സ്ലീപ്പറില്‍ ആറ് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും. ബെംഗളൂരു-പൂനെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദ്യാന്‍ എക്‌സ്പ്രസും കോയമ്പത്തൂര്‍ എക്‌സ്പ്രസും തുടരുന്ന തോടൊപ്പം വന്ദേഭാരത് സ്ലീപ്പര്‍ കൂടി സര്‍വീസിന് ഒരുങ്ങുകയാണ്. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ കാമാഖ്യയിലേക്കായിരുന്നു.

പൂനെ, സോളാപൂര്‍, വാദി വഴിയാണ് മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ കടന്നുപോകുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ്. ഒരുപക്ഷേ, കലബുറഗി, ഹുബ്ബള്ളി റൂട്ടിലാകും സര്‍വീസ് എന്നും സൂചനയുണ്ട്. ട്രെയിനിൻ്റെ പ്രഖ്യാപനം മാത്രമാണ് ഇതുവരെ ഔദ്യോഗികമായി നടന്നിട്ടുള്ളത്. സമയം, ടിക്കറ്റ് നിരക്ക്, റൂട്ട് എന്നിവയെല്ലാം അനൗദ്യോഗിക വിവരങ്ങളാണ്. ഐടി നഗരങ്ങളായ ബെംഗളൂരുവിനും പൂനെക്കും ഇടയിലെ സര്‍വീസ് കോര്‍പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേട്ടമാകും.
ഡിസംബറിലാണ് സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 12 വന്ദേഭാരത് സ്ലീപ്പറുകള്‍ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വെ മന്ത്രി സൂചിപ്പിച്ചു. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ്. മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രാത്രി 9 മണിക്കാണ് സര്‍വീസ് ആരംഭിക്കുക. തൊട്ടടുത്ത ദിവസം രാവിലെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുംവിധമാണ് സര്‍വീസ് ക്രമീകരിക്കുക. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എസി 3 ടയര്‍ കോച്ചുകളില്‍ 611 പേര്‍ക്കും എസി 2 ടയര്‍ കോച്ചുകളില്‍ 188 പേര്‍ക്കും യാത്ര ചെയ്യാൻ സാധിക്കും. ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ട്രെയിനിന് സാധിക്കുമെങ്കിലും 130 കിലോമീറ്റര്‍ വേഗതയിലാകും യാത്ര. അപകടം ഒഴിവാക്കാന്‍ കവച് സംവിധാനമുണ്ട്. ട്രെയിന്‍ നമ്പര്‍ ഔദ്യോഗികമായി പുറത്തിറക്കിയാല്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം സജീവമാകും. 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts