മെസെവനെതിരെ വീണ്ടും വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. സ്ത്രീകൾ ശരീരം കാണിച്ചുകൊണ്ടാണ് വ്യായാമത്തിൻ്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുകൂടുന്നതിൽ പ്രശ്നമില്ലെന്നാണ് മെക് സെവൻ പഠിപ്പിക്കുന്നതെന്നും അബൂബക്കർ മുസല്യാർ പറഞ്ഞു. വ്യായാമം മത നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും മതത്തിനെതിരായ ക്ലാസുകൾ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. കാന്തപുരം വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും നേരത്തെ മെക് സെവൻ വ്യായാമ കൂട്ടായ്‌മയെവിമർശിച്ച് രംഗത്തെത്തിയിരുന്നു.
മതത്തിനുള്ളിലേക്ക് പുത്തൻ ആശയങ്ങൾ തിരുകികയറ്റാൻ ജമാഅത്തെ ഇസ്ലാമിയാണ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലുള്ള മറ്റു നീക്കങ്ങൾ പരിശോധിക്കണമെന്നുമാണ് പേരോട് അബ്ദുറഹ്‌മാൻ സഖാഫി പറഞ്ഞത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണ് മെക് സെവന് പിന്നിലെന്ന് കോഴിക്കേന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനനും പറഞ്ഞിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും ഈ ഗ്രൂപ്പുകളുടെ അഡ്‌മിൻമാരെ പരിശോധിച്ചപ്പോൾ അതിൽ പോപ്പുലർ ഫ്രണ്ടുകാർ ഉണ്ടെന്ന് കണ്ടെത്തി എന്നുമായിരുന്നു പി. മോഹനൻ ആരോപിച്ചത്. എന്നാൽ മെക് സെവനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘടനയുടെ അംബാസിഡറായ ബാവ അറക്കൽ പ്രതികരിച്ചിരുന്നു. 2012 ലാണ് സൈന്യത്തിൽ നിന്ന് വിരമിച്ച മലപ്പുറം തുറക്കൽ സ്വദേശി സലാഹുദ്ദീൻ എന്ന വ്യക്തി മെക് സെവൻ എന്ന വ്യായാമ കൂട്ടായ്‌മക്ക് രൂപം നൽകിയത്.