ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിൽ സെമി ഫൈനൽ സ്വപ്നം യാഥാർഥ്യമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ സിംബാബ്വെയാണ് എതിരാളികൾ.
ഗൗതം ഗംഭീറിന്റെ കോച്ചിംഗും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും അഹമ്മദാബാദിലെ തലതിരിഞ്ഞ പിച്ചും ചേര്‍ന്നപ്പോള്‍ സ്വന്തം മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോരാ, മറ്റുള്ള ടീമുകളുടെ മത്സരഫലങ്ങളും ആശ്രയിച്ചു മാത്രമേ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം സഫലമാകൂ എന്നതാണ് അവസ്ഥ. സപ്പർ എട്ടിൽ ജീവൻ നിലനിർത്താനാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്.
റിങ്കു സിംഗ് സ്വദേശത്തേക്കു മടങ്ങിയതും ടോപ് ഓര്‍ഡറിന്റെ മോശം ഫോമും സഞ്ജു സാംസണിന് ഇന്നു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ നെറ്റ്സ് പരിശീലനത്തില്‍ സഞ്ജു ഏറെനേരം ബാറ്റും കീപ്പും ചെയ്തിരുന്നു. മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ്, അക്സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം സഞ്ജുവിനായി നെറ്റ്സില്‍ പന്തെറിഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ദക്ഷിണാഫ്രിക്ക x വെസ്റ്റ് ഇന്‍ഡീസ് പോരാട്ടവും നടക്കും. ഈ പോരാട്ടത്തിന്റെ ഫലമനുസരിച്ചായിരിക്കും സിംബാബ്വെയെ കീഴടക്കിയാലും ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെയെന്നു വ്യക്തമാകൂ. മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിന് എതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന മത്സരം.