കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്‌തിരുന്ന 27 ബംഗ്ലാദേശികൾ, പൊലീസിൻ്റെ ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിയിലായി. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാമ്പിൽ താമസിച്ച് വരികയായിരുന്നു ഇവർ. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
ബംഗ്ലാദേശ് ശക്തിപുർ സ്വദേശി കുൽസും അക്തർ (23) , ബരിസാൽ ചുങ്കല സ്വദേശി സുബിന (20), എന്നിവരിൽനിന്ന് വ്യാജ ആധാർ കാർഡ് പൊലീസ് കണ്ടെടുത്തു. രണ്ടുപേരും 2024 ഫെബ്രുവരി മുതൽ കേരളത്തിലുണ്ട്. അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്‌തവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്.
പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.ജില്ലാ പൊലീസ് മേധാവി വൈഭവ് സനയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ക്ലീൻ പദ്ധതി നടപ്പാക്കുന്നത്. അന്ധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ 9995214561 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.