നവജാതശിശു മരിച്ച സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അജീഷ് – അതുല്യ ദമ്പതികളുടെ കുട്ടിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം 24നാണ് അതുല്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്.
എന്നാൽ വയറുവേദനയെ തുടർന്ന് രണ്ടുദിവസം മുൻപ് അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വേദനയ്ക്കുള്ല മരുന്ന് നൽകി പറഞ്ഞയക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ അതുല്യയെ അമിത രക്തസ്രാവത്തെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആദ്യം അതുല്യയെ അഡ്മിറ്റ് ചെയ്യില്ലെന്നും പറഞ്ഞ തീയതിയിൽ എത്താനുമാണ് നിർദ്ദേശിച്ചതെന്ന് ഭർത്താവ് പറയുന്നു.
തുടർന്ന് സുഹൃത്തിന്റെയും തന്റെയും നിർബന്ധപ്രകാരമാണ് ഭാര്യയെ അഡ്മിറ്റ് ചെയ്തതെന്ന് അജീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരുന്നു. എന്നാൽ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് പറഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു