ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലിന്റെ മിന്നലാക്രമണം. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ശനിയാഴ്ച പുലർച്ചെയാണ് ‘പ്രതിരോധ മിസൈൽ ആക്രമണം’ നടത്തിയത്. ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിൽ നിന്ന് ഉണ്ടായേക്കാവുന്ന വലിയൊരു സൈനിക നീക്കം മുൻകൂട്ടി തടയുന്നതിനാണ് ഈ ‘പ്രതിരോധ ആക്രമണം’ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ടെഹ്റാനിലെ ജംഹൂറി പ്രദേശം, യൂണിവേഴ്സിറ്റി സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഒന്നിലധികം മിസൈലുകൾ പതിച്ചു. നഗരമധ്യത്തിലെ പാസ്ചർ സ്ട്രീറ്റിന് സമീപം വലിയ തോതിൽ പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിൽ സ്ഫോടനങ്ങളെത്തുടർന്ന് കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
ഇറാനും അമേരിക്കയും ആണവ കരാറിനെച്ചൊല്ലിയുള്ള തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആക്രമണം. മേഖലയിൽ ഒരു പൂർണ യുദ്ധത്തിനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. ഇസ്രായേലിൽ തിരിച്ചടി ഭയന്ന് അപായ സൈറണുകൾ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു.