ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന് നേരെ ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
“മാനവികതയ്ക്ക് ഭീഷണിയാണ് ഭീകരവാദമെന്നും അതിനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇസ്രേലിനൊപ്പം തന്നെ സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ചർച്ചകളിലൂടെയും സമാധാനത്തിലൂടെയും മാത്രമേ സാധിക്കൂ എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെ ജൂത സമൂഹത്തെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഇസ്രേലും ഇന്ത്യയും തമ്മിലുള്ള ബന്ധം കേവലം നയതന്ത്രപരമല്ലെന്നും അത് പരസ്പര വിശ്വാസത്തിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ഗാസ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോടൊപ്പം നെസെറ്റിലെത്തിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.