വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച ചെയ്യും. ബിൽ ലോക്സഭ കടന്നാൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.
പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് വിവരം. ബില്ല് മണ്ഡല പുനർ നിർണ്ണയം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാക്കുന്നു എന്ന് പ്രതിപക്ഷ നിലപാട്, വനിതകളെ ശാക്തീകരിക്കാനല്ല സർക്കാർ ലക്ഷ്യം ഇടുന്നതെന്നും ഉത്തരേന്ത്യയിലെ സീറ്റുകൾ കൂട്ടി അധികാരത്തിലിരിക്കാൻ ഇത് സർക്കാർ മറയാക്കുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം ഉയർത്താതെ നിലവിലെ 543 സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്ക് മാറ്റി വച്ചാൽ മാത്രം ഇന്ത്യ സഖ്യം അനുകൂലിക്കുമെന്നാണ് വിവരം. ബില്ല് പാസ്സാക്കാൻ 360 അംഗങ്ങൾ അനുകൂലിക്കണം. ഈ സാഹചര്യത്തിൽ ബില്ല് പാസ്സാകാതെ നാടകീയ കാഴ്ചകളിൽ ഒതുങ്ങാനുള്ള സാധ്യത ഏറുകയാണ്.