കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് നൽകുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് അതിവേഗ റെയില്‍ പാതയും എയിംസും പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. മോദിയുടെ വികസിത ഭാരതത്തില്‍ എന്താ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്.

ബജറ്റില്‍ 3 ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. കേരളത്തിന് അവഗണനയാണ് 2014 ലെ മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് മുതല്‍ ലഭിക്കുന്നത്. 7 സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ റോഡ്‌ഷോയുമായി കേരളത്തിന്‍റെ തെരുവുകളിലിറങ്ങും.

ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്‍റെ പോക്കിറ്റിലുണ്ടെന്നും എപ്പോ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. സര്‍ക്കാരിന്‍റെ ഈ അവഗണനക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Posts