ടി.ടി.സി വിദ്യാർത്ഥിനി കോതമംഗലത്ത് ആത്മഹത്യ ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി റമീസിന്‍റെ മാതാപിതാക്കൾ പൊലീസ് പിടിയിൽ. മാതാവ് ശെരീഫ, പിതാവ് റെഹീം എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട്ടിൽ സേലത്ത് നിന്നാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനായി ഇന്ന് തന്നെ കോതമംഗലത്ത് എത്തിക്കുമെന്ന് കരുതുന്നു.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ടി.ടി.സി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ റമീസിന്‍റെ മാതാപിതാക്കളെക്കുറിച്ച് പരാമർശിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പ്രതി ചേർത്തത്.
ശാരീരിക ഉപദ്രവം, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്. റമീസ് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വാക്കുമാറിയെന്നും മരിക്കാൻ സമ്മതം നൽകിയെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.