നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്ക്. പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം കുട്ടികൾ അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉടുമ്പൻചോല – രണ്ടാംമൈൽ റോഡിൻ്റെ ഭാഗമായ ദേശീയം-പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. സ്കൂളിൽ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ പതിനാറ് വിദ്യാർഥികളെ ഉടൻ തന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാല് വിദ്യാർത്ഥികളുടെ പരിക്ക് സാരമാണെന്ന് കണ്ടതിനെത്തുടർന്ന് അവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് കുട്ടികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.