യുഎസ് വ്യവസായി ഇലോൺ മസ്‌കിൻ്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പാർലമെൻ്ററി പെറ്റീഷനിൽ 150000 ൽ അധികം കനേഡിയൻ പൗരൻമാരാണ് ഒപ്പു വെച്ചത്. സ്വതന്ത്ര രാഷ്ട്രമായ കാനഡയെ തങ്ങളുടെ 51-ാ മത്തെ രാജ്യമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡോണൾഡ് ട്രംപുമായുള്ള സഹകരണമാണ് പൗരത്വം റദ്ദാക്കമണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്.
ന്യൂ ഡെമോക്രാറ്റ് പാർലമെൻ്ററി അംഗവും മസ്‌കിൻ്റെ കടുത്ത നിരൂപകനുമായ ചാർലി ആംഗസിൻ്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപിൻ്റെ ഉപദേശകനായി വർത്തിച്ചുകൊണ്ട് കാനഡയുടെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായി മസ്‌ക് പ്രവർത്തിക്കുന്നുവെന്നാണ് പെറ്റീഷനിലുള്ളത്. ഒപ്പം കാനഡയുടെ പരമാധികാരത്തെ തകർക്കാൻ ട്രംപിനൊപ്പം പ്രവർത്തിക്കുന്ന മസ്കിൻ്റെ പൗരത്വം പിൻവലിക്കാനും ആവശ്യപ്പെടുന്നു.
കനേഡിയൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം പെറ്റീഷന് ഗവൺമന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിക്കാൻ 500ഓ അതിലധികമോ ഒപ്പുകൾ വേണം. 157000 ലധികം ഒപ്പുകൾ ലഭിച്ച സ്ഥിതിക്ക് അത് നേടുക പ്രയാസകരമാവില്ല. ജനുവരി 20 ആയിരുന്നു മസ്കിനെതിരായ പെറ്റീഷനിൽ ഒപ്പിടുന്നതിനുള്ള അവസാന തീയതി.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കിന് കനേഡിയൻ പ്രവിശ്യയിലെ സസ്കാച്ചെവൻ പ്രവിശ്യയിൽ ജനിച്ച മാതാവിൽ നിന്നാണ് കനേഡിയൻ പൗരത്വം ലഭിക്കുന്നത്. ജനുവരി 20 ന് യു.എസ് പ്രസിഡൻ്റ് പദവിയിലെത്തിയ ട്രംപിൻ്റെ നിർദേശ പ്രകാരം കാനഡയുടെ പരമാധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് മസ്ക് നേതൃത്വം നൽകി വരികയാണ്.