റിക്രൂട്ട്മെൻ്റ് മാഫിയയുടെ ചതിയിൽപ്പെട്ടു റഷ്യയിലെത്തി മലയാളികൾ കൂലിപ്പട്ടാളത്തിൽ ചേരാനിടയായ സാഹചര്യത്തെക്കുറിച്ചു പ്രത്യേക അന്വേഷണത്തിനു സർക്കാർ. അന്വേഷണച്ചുമതല എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ്. ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാതെയാണ് പോലീസ് ആസ്ഥാനം എ.ഡി.ജി.പിയായ ശ്രീജിത്തിനു പ്രത്യേക ഉത്തരവിലൂടെ അന്വേഷണച്ചുമതല നൽകിയത്. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നു യുദ്ധത്തിൽ പങ്കെടുത്ത ബിനിൽ ബാബു കൊല്ലപ്പെട്ടതു ഡ്രോൺ ആക്രമണത്തിലാണെന്നു കുടുംബത്തിനു സന്ദേശം കിട്ടിയിരുന്നു. യുക്രൈൻ ആക്രമണത്തിലാണു മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിൻ്റെ സുഹൃത്താണ് ജെയിൻ. കഴിഞ്ഞ അഞ്ചിനു കൊല്ലപ്പെട്ട ബിനിലിൻ്റെ മൃതദേഹം ആറിനാണ് ജെയിൻ കണ്ടത്. തൊട്ടുപിന്നാലെയുണ്ടായ ആക്രമണത്തിൽ ജെയിനും പരുക്കേറ്റു. നിരവധി മലയാളികൾ അടുത്ത കാലത്തു റഷ്യൻ കൂലിപട്ടാളത്തിൻ്റെ ഭാഗമായി മാറിയിരുന്നു. കേരളത്തിൽ നിന്നും റഷ്യയ്ക്കുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം കേരളത്തിൽ സജീവമാണ്. സി.ബി.ഐ. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഇതിനു പുറമേയാണു പ്രത്യേക അന്വേഷണത്തിനു തീരുമാനിച്ചത്. ബിനിലിൻ്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജെയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിൻ്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ നാലിന് ഇലക്ട്രീഷ്യൻ ജോലിക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് രണ്ടുപേരെയും റഷ്യയിലെത്തിച്ചത്.

Related Posts