പാലക്കാട് വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തടഞ്ഞ സംഭവത്തിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയത്.
നിയമാനുസൃതമായ പ്രചാരണ അവകാശം നിഷേധിച്ചുവെന്നും സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ്. സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രമേഷ് പിഷാരടി വടക്കന്തറ ഭാഗത്ത് വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ തടഞ്ഞതും വാക്കേറ്റമുണ്ടായതും. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.