പാക്കിസ്ഥഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്സൽമേർ സ്വദേശി പത്താൻ ഖാനാണു ഇൻ്റലിജൻസിൻ്റെ പിടിയിലായത്. ഇയാൾ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ്) കൈമാറി വരികയായിരുന്നു. 2013 ൽ പത്താൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ച് ഇൻ്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനുശേഷവും പലതവണ പാക്കിസ്ഥാനിലേക്ക് പോയി. വലിയതോതിൽ പണം വാങ്ങിയാണു ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസ് റജിസ്റ്റർ ചെയ്തു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.