തൃശ്ശൂരിൽ സിപിഎം ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം കൈയാങ്കളിയിൽ കലാശിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് വൈകിട്ടോടെ സിപിഎം മാര്‍ച്ച് നടത്തിയത്. സിപിഎം ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും പൊലീസ് ബിജെപി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേറ്റു. ജസ്റ്റിൻ്റെ തലയ്ക്കാണ് അടിയേറ്റത്.

ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരും പ്രകടനം ന‌ടത്തി. തുടർന്നാണ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി ഉണ്ടായത്. ഇരു കൂട്ടരും കല്ലും കട്ടയും വലിച്ചെറിഞ്ഞു. ബിജെപി പ്രവർത്തകൻ്റെ തല പൊട്ടി. സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിക്കുകയും ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസെത്തി സിപിഎം പ്രവര്‍ത്തകനായ വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Posts