നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്‌ടർ ജി.പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൽസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്.ഹരികൃഷ്‌ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്‌ച വൈകിട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം സെൻ്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.