വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയയുടെ ശക്തിപ്രകടനം. ഉത്തരകൊറിയ വെനസ്വേലയുടെ സഖ്യകക്ഷിയാണ് എന്നതാണ് മിസൈൽ പരീക്ഷണത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ജാപ്പനീസ് തീരത്തിനും കൊറിയൻ ഉപദ്വീപിനും മദ്ധ്യേയുളള സമുദ്രഭാഗത്താണ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. 900 കിലോമീറ്റർ സഞ്ചരിച്ച് സമുദ്രഭാഗത്താണ് മിസൈലുകൾ പതിച്ചത്.

വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ രാജ്യാന്തര നിയമങ്ങളുടെ കർശനമായ ലംഘനമാണെന്നാണ് ഉത്തര കൊറിയയുടെ അഭിപ്രായം. അമേരിക്കയുടെ ഭാഗത്തുനിന്നുള്ല ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് മിസൈൽ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നൽകുന്നത്. വെനസ്വേലയിലെ സൈനിക ഇടപെടൽ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഉത്തര കൊറിയൻ ഭരണകൂടം വിലയിരുത്തുന്നത്. വെനസ്വേലയിലെ അമേരിക്കൻ നടപടിയിൽ കിം ജോംഗ് ഉൻ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം അറസ്റ്റ് ചെയ്തത് ഒരു രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ല ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ക്രൂരവും കിരാതവുമായ സ്വാഭാവമാണ് ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

Related Posts