നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പ്രതികളായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മറ്റൊരാളെ വിവാഹം കഴിക്കാന്‍ അനീഷ സാധ്യതയുണ്ടെന്ന് സംശയിച്ചതിനാലാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികള്‍ തെളിവാക്കി സ്റ്റേഷനില്‍ എത്തിയത്. അനീഷ ഭവിനോട് പറഞ്ഞത് ആദ്യത്തെ കുട്ടി ഗര്‍ഭത്തില്‍ വെച്ചുതന്നെ മരിച്ചിരുന്നുവെന്നാണ്. രണ്ടാമത്തെ കുട്ടിയെ ജനിച്ചതിന് ശേഷം കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും ഭവിന്‍ പറയുന്നു.

ഇരുവരും ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷമാണ് ബന്ധം തുടങ്ങിയത്. 2021ല്‍ വീട്ടിലെ ബാത്ത്‌റൂമിലാണ് ആദ്യമായി യുവതി പ്രസവിച്ചത്. ഇത് ആണ്‍ കുഞ്ഞായിരുന്നു. ജനിച്ചപ്പോഴേ കുട്ടി മരിച്ചെന്നും അതിനാല്‍ വീടിന് സമീപം കുഴിച്ചിട്ടെന്നുമാണ് യുവതി ഭവിനോട് പറഞ്ഞത്.

കുഞ്ഞിൻ്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തു വെക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്ത് സൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു. 2024ല്‍ യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം നടന്നതെന്ന് ഭവിന്‍ പറയുന്നു.

ആണ്‍കുഞ്ഞ് ജനിച്ചയുടനേ മരിച്ചതായി യുവതി അറിയിക്കുകയും ഭവിൻ്റെ വീട്ടിലേക്ക് മൃതദേഹവുമായി എത്തുകയും ചെയ്തു. മൃതദേഹം ഇരുവരും ചേര്‍ന്നാണ് കുഴിച്ചിട്ടതെന്നും ഭവിന്‍ പോലിസിനെ അറിയിച്ചു.

Related Posts