മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. നവംബർ 11ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചത്. അസ്ഹറുദ്ദീൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
ആഗസ്റ്റിലാണ് അസ്ഹറുദ്ദീനെ സംസ്ഥാന ഗവർണറുടെ ക്വാട്ടയിൽനിന്ന് നിയമനിർമാണ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. ജൂബിലി ഹിൽസിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. ന്യൂനപക്ഷ വോട്ടുകളാണ് മണ്ഡലത്തിൽ വിധി നിർണയിക്കുക. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന് ഒരു ന്യൂനപക്ഷ എം.എൽ.എയോ മന്ത്രിയോ ഇല്ല. അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്താനാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കണക്കുകൂട്ടൽ. അസ്ഹർ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം 16 ആകും. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ പരമാവധി 18 പേരെ ഉൾപ്പെടുത്താനാകും. 2023 ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഢി സർക്കാർ അധികാരത്തിലെത്തുന്നത്.