ബുൾഡോസർ രാജ് വിവാദത്തിനിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. 93-മത് ശിവഗിരി തീർഥാടന സമ്മേളന വേദിയിലാണ് രണ്ടുപേരും ഒന്നിച്ചെത്തിയത്.
രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ തീർത്ഥാടന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബ്രഹ്മണ്യത്തിനും ചാതുർവർണ്യത്തിനും എതിരെ അടിച്ചമർത്തപ്പെട്ടവൻ്റെ കലാപമായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരം കയ്യിലുള്ളവർ കുട്ടികളെ അസംബന്ധങ്ങൾ പഠിപ്പിക്കുകയാണ്. സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുതെന്നും സർവ്വ മത സാഹോദര്യത്തിലൂന്നിയ അറിവിൻ്റെ തീർത്ഥാടനമാകണമെന്നുമുള്ള ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
അതേസമയം, ബുൾഡോസർ രാജ് വിഷയത്തിൽ കർണാടക സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി കർണാടകയും രംഗത്തുവന്നിരുന്നു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.