സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. ജിഎസ്‌ടി നഷ്‌ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയായി. “നവകേരള നിർമാണത്തിനു സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ടൗൺഷിപ് നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും നിയമസഭയിൽ ഗവർണർ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്. പാഠപുസ്‌തക പരിഷ്കരണ സമിതിയിൽ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തും. ദാരിദ്ര്യ നിർമാർജനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കാണു മുൻഗണന നൽകുന്നത്. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സർക്കാരിൻ്റെ കടമയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്‌ഥാനം വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായി. കാലാവസ്‌ഥാ വ്യതിയാനം നേരിടാൻ കേന്ദ്രത്തിൻ്റെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. 64004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനം വൻ പുരോഗതി നേടി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്”- ഗവർണർ വ്യക്തമാക്കി. രാവിലെ നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ.എൻ.ഷംസീറും ചേർന്ന്ന്നാണ് സ്വീകരിച്ചത്. തുടർന്ന് നിയമസഭയിലേക്ക് വരവേറ്റു. പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനാണു തുടക്കമായത്. മാർച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരും.

Related Posts