രാജ്യത്ത് മലിന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ കർണാടക മുന്നിൽ. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കജനകമായ റിപ്പോർട്ട് പുറത്തുവിട്ട കണക്ക് പ്രകാരം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ കർണാടകയിൽ വൻതോതിൽ വർദ്ധിക്കുകയാണ്.
ദേശീയതലത്തിൽ ടൈഫോയിഡ് കേസുകളിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തും വയറിളക്ക കേസുകളിൽ അഞ്ചാം സ്ഥാനത്തുമാണ് കർണാടക. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്. ശുദ്ധജല വിതരണത്തിലെ പാളിച്ചകളാണ് രോഗങ്ങൾ പടരാൻ പ്രധാന കാരണമാകുന്നതെന്നാണ് നിരീക്ഷണം.
പരിശോധനയില്ലാതെ വിതരണം ചെയ്യുന്ന ടാങ്കർ വെള്ളം, കുടിവെള്ള പൈപ്പുകളിലേക്ക് ഡ്രെയിനേജ് വെള്ളം കലരുന്നത്, ഗുണനില വാരമില്ലാത്ത കുപ്പിവെള്ളത്തിൻ്റെ വിതരണം എന്നിവയാണ് രോഗം വരുന്ന പ്രധാന വഴികൾ.