സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒ യുടെ ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലാണ് വികസിപ്പിച്ചത്. ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളു‌ടെ സംഗമം ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശ നിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും. ഇതിനായി ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിൻ്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ലാറ്റ്ഫോമാക്കി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ പരീക്ഷിച്ചത്. ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്പെയ്‌സ് റോബോട്ടിക് ആം എന്ന യന്ത്രക്കൈകളാണ്. നിലയത്തിലേക്ക് അയയ്ക്കുന്ന വസ്തുക്കൾ പിടിച്ചെടുത്ത് നിർദ്ദിഷ്ട സ്ഥാനത്ത് സ്ഥാപിക്കാനും പരിസരത്തുകൂടി പോകുന്ന പാഴ് വസ്തുക്കൾ നീക്കാനും യന്ത്രക്കൈ ഉപയോഗിക്കും. അറ്റകുറ്റപ്പണികൾക്കും ഈ സാങ്കേതികവിദ്യ അനിവാര്യമാണ്. ഭാവിയിൽ പേടകങ്ങളിൽ ഇന്ധനം നിറയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കാനാകും. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ,സെൻസറുകൾ, പ്രത്യേകംതയ്യാറാക്കിയ സോഫ്റ്റ് വേർ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ഡിജിറ്റൽ ട്വിൻ മോഡൽ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

Related Posts