ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു.

അഞ്ച് വർഷം കൊണ്ട് വ്യവസായ മേഖലയിൽ 2 ലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി – പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാ​ഗ്ദാനങ്ങളാണ്. പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ് നൽകും. പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും. പത്രപ്രവർത്തക പെൻഷൻ, മാധ്യമ പ്രവർത്തക ക്ഷേമനിധി എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും. ഡിസൈൻഡ് സ്മാർട്ട് റോഡുകളും വാ​ഗ്ദാനത്തിലുൾപ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങൾക്ക് വായ്പ നൽകും – പത്രികയിൽ പറയുന്നു.

Related Posts