മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത – വാർത്തവിനിമയ മന്ത്രിയായിരുന്നു. 1971, 77, 80, 84, 89, 91 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോകസഭാംഗമായി.
പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. 1960-ൽ സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസ് പാർട്ടിയിൽ അംഗമായി. 1962 മുതൽ എ.ഐ.സി.സി. അംഗവുമായിരുന്നു.
പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. ഇന്ദിരാഗാന്ധിയുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ് (യു)വിലും പിന്നീട് കോൺഗ്രസ് (എസ്) ലും എത്തി. 1995–ൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തി.
1936 സെപ്റ്റംബർ 20-ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെൻ്റ് ലോ കോളജ് എന്നിവിങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.