കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്‍ത്തിയെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്‍ത്തി (45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപര്‍ണിക നദിയില്‍ നിന്ന് കണ്ടെടുത്തത്.
ബെംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് 27-ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ വീണെന്നവിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവര്‍ത്തി. മാണ്ഡ്യയിലെ അയ്യങ്കാർ കുടുംബാംഗമായ വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയും.
കോർപ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് തമിഴ്നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിച്ചത്. കല്ലട്ടിക്കുന്നിലെ ഏക്കറു കണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീർഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്സസിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെൽറ്റും നേടിയിരുന്നു.